ആരോഗ്യം, സാന്ത്വനം കൈയെത്തും ദൂരത്ത്

 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

ലോകത്തിനു തന്നെ മാതൃകയായി ആരോഗ്യ രംഗത്ത് കേരളം മുന്നേറുകയാണ്. കോവിഡ് മരണ നിരക്ക് കുറയ്ക്കുന്നതിനും രോഗബാധിതരുടെ എണ്ണം ഒരു പരിധിക്കപ്പുറത്തേക്ക് കടക്കാതെ പിടിച്ചു നിര്‍ത്തുന്നതിനും നമ്മുടെ ആരോഗ്യ മേഖലക്ക് കഴിഞ്ഞുവെന്നത് ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നു. സബ്‌സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ നീണ്ടതാണ് നമ്മുടെ ആരോഗ്യ സംവിധാനം. ഇവിടെയെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. താഴേക്കിടയില്‍ നമ്മളുണ്ടാക്കിയ ശക്തമായ അടിത്തറയാണ് ഇതിനെല്ലാം ആധാരം. എല്ലാ   പൗരന്മാര്‍ക്കും മികച്ച  ചികിത്സയും പ്രതിരോധസംവിധാനങ്ങളില്‍ ഊന്നിയ ആരോഗ്യ സംവിധാനവും തുല്ല്യമായി ഉറപ്പു വരുത്തുകയെന്ന   നയത്തിലൂടെ നാം മുന്നേറുകയാണ്. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. 


സം
സ്ഥാനത്തെ പൊതുമേഖലാ ചികിത്സാ സംവിധാനങ്ങളെ രോഗീസൗഹൃദവും ജനസൗഹര്‍ദ്ദപരവുമായി ആധുനികവല്‍ക്കരിക്കാനും ജനങ്ങളുടെ ചികിത്സാചെലവ് കുറയ്ക്കാനുമുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരന് വീടിന് തൊട്ടടുത്ത് ഏറ്റവും നല്ല പ്രാഥമിക ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍ദ്രം മിഷന്‍ പ്രാവര്‍ത്തികമാക്കിയ പദ്ധതിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയെന്നത്. കോവിഡിനെ നേരിടുന്നതിലും ജീവിതശൈലീരോഗങ്ങളെ ചെറുത്തുനില്‍ക്കുന്നതിലും മാനസികാരോഗ്യപ്രശ്‌നങ്ങളെയും പകര്‍ച്ചവ്യാധികളേയും പ്രതിരോധിക്കുന്നതിലും ഇന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു.

അഭിമാനത്തോടെ നമുക്ക് ലോകത്തിനു മുന്നില്‍ പറയാന്‍ കഴിയുന്ന ഒന്നായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാറിക്കഴിഞ്ഞു. ഇന്ന് രാജ്യത്തെ തന്നെ ആദ്യത്തെ 12 സ്ഥാനങ്ങളിലുളള പ്രാഥമികാരോഗ്യകേന്ദ്രങ്ങളും നമ്മുടെ കുടുംബാരോഗ്യകേന്ദ്രങ്ങളാണ്. 

സേവനങ്ങളുടെ മികവ് വര്‍ദ്ധിപ്പിച്ചും ചികിത്സാചെലവ് കുറച്ചുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ദ്രം പദ്ധതി മുന്നേറുമ്പോള്‍ അതിനൊപ്പം മികച്ച ചികിത്സാകേന്ദ്രങ്ങളാവുകയാണ് കുടുംബാരോഗ്യകേന്ദ്രങ്ങള്‍. ഗ്രാമപഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ശക്തിപ്പെടുകയാണ്. ആര്‍ദ്രം മിഷന്റെ ഒന്നാം ഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും രണ്ടാം ഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അതില്‍ 461 കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിക്കഴിഞ്ഞു. ബാക്കിയുള്ളവ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിച്ച് വരുന്നു. ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ ഇനിയുള്ള 220 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാന്‍ നടപടി സ്വീകരിച്ച് വരുന്നു. ജില്ലകളിലെ പ്രധാന ആശുപത്രികള്‍ കോവിഡ് ആശുപത്രികളായപ്പോള്‍ കോവിഡ് ഇതര രോഗങ്ങള്‍ക്ക് തൊട്ടടുത്ത് മികച്ച ചികിത്സ ലഭ്യമാക്കാന്‍ കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെ കഴിഞ്ഞു.

പ്രവര്‍ത്തന സമയവും സേവനഘടകങ്ങളും പാശ്ചാത്തല സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളായി കുടുംബാരോഗ്യകേന്ദ്രങ്ങളെ മാറ്റിയത്. ഒ.പി. സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാക്കി. മൂന്ന് ഡോക്ടര്‍മാരുടെയും 4 സ്റ്റാഫ് നഴ്‌സുമാരുടെയും സേവനം ഉറപ്പാക്കി. എല്ലായിടത്തും ആധുനിക ലബോറട്ടികള്‍, പ്രീചെക് കൗണ്‍സലിംഗ്, എന്‍സിഡി ക്ലിനിക്കുകള്‍, വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തി. ദീര്‍ഘകാല ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, രോഗികളുടെ പുനരധിവാസം തുടങ്ങിയവക്കായി ശ്വാസ് പദ്ധതി, വിഷാദ രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ആശ്വാസം പദ്ധതി എന്നിവയും നടപ്പാക്കി വരുന്നു. 

ഹരിതാഭമായ പരിസരം, വൃത്തിയുള്ള കെട്ടിടം,  ടോയ് ലെറ്റ്, ആധുനിക ഇരിപ്പിട സൗകര്യങ്ങളുള റിസപ്ഷന്‍, പ്രീചെക് അപ് ഏരിയ, ശിശുസൗഹൃദ ഇമ്മ്യൂണൈസേഷന്‍ മുറികള്‍, സൗകര്യപ്രദമായ പരിശോധനാ മുറികള്‍, കുട്ടികള്‍ക്ക് കളിസ്ഥലം തുടങ്ങി അത്യാധുനിക ആശുപത്രികളോട് കിടപിടിക്കുന്ന എല്ലാ സൗകര്യങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളിലുണ്ട്.

കോവിഡ് കാലത്ത് ഹോംക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നതും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ട്ര്‍മാരുടെ നേതൃത്വത്തിലാണ്. ജെ. എച്ച്. ഐ, ജെ. പി.എച്ച് എന്‍, ആശ വര്‍ക്കര്‍ എന്നിവരെ ഏകോപിപ്പിക്കുന്നതും കുടുംബാരോഗ്യകേന്ദ്രങ്ങളാണ്. ജനകീയ പിന്തുണയോടെ ആരോഗ്യ രംഗത്തെ മാറ്റി എഴുതുകയാണ് നമ്മുടെ കുടുംബാരോഗ്യകേന്ദ്രങ്ങള്‍.⬤


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്