നെൽവയൽ ഉടമകൾക്ക് റോയൽറ്റി

 



ർഷകനാണ് ഒരു നാടിന്റെ നട്ടെല്ല്. കൃഷിയില്ലാതെ ഭക്ഷണമില്ല. കാർഷിക രംഗത്തെ സ്വയം പര്യാപ്തതയും ആവശ്യമാണ്. നെൽകൃഷി ഉൾപ്പെടെ പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിച്ച്  നാടിന് വികസനത്തോടൊപ്പം അടിസ്ഥാനപരമായ ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുകയാണ് സർക്കാർ. 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനു ശേഷം നെൽവയലുകളുടെ സംരക്ഷണത്തിനായി ഏതാനും ഭേദഗതികൾ  സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി നെല്ലുല്പാദനത്തിൽ 20 വർഷത്തെ റെക്കോർഡ് നേടാൻ നമ്മുടെ നാടിനായി. 50,000 ഏക്കർ തരിശു നിലങ്ങൾ കതിരണിഞ്ഞു. 2.20 ലക്ഷം ഹെക്ടറിൽ 9 ലക്ഷം മെട്രിക് ടൺ നെല്ലുല്പാദനം എന്ന നേട്ടം ചെറുതല്ല. നേരത്തെ 1.92 ലക്ഷം ഹെക്ടറിൽ 6.8 ലക്ഷം മെട്രിക് ടൺ നെല്ലുല്പാദനം മാത്രമാണുണ്ടായിരുന്നത്.  നിലവിൽ കേരളത്തിലാണ് രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന വില നൽകി നെല്ല് സംഭരിക്കുന്നത്.  ഇപ്പോൾ നെൽവയലിന്റെ ഉടമകൾക്കു റോയൽറ്റി നൽകിക്കൊണ്ടു  ഉടമസ്ഥർക്കു കൂടി പ്രോത്സാഹനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ട്  സർക്കാർ കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. 2020-21 ലെ ബജറ്റിൽ നെൽകൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ഘടകമായിരുന്നു നെൽവയൽ  ഉടമകൾക്കുള്ള റോയൽറ്റി . 

 

40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. രണ്ട് ലക്ഷം ഹെക്ടർ സ്ഥലത്തിന്റെ ഉടമകൾക്കാണ് ആദ്യ വർഷം റോയൽറ്റി ലഭിക്കുക. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയൽറ്റി . നെൽവയൽ വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത എന്നിവയിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ഉണ്ടായത്. നെല്ല് സംഭരണത്തിലും റെക്കോർഡ് വർദ്ധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2016-20 ൽ സംഭരണ വിലയിൽ 28 ശതമാനം വർദ്ധനവുണ്ടായി. 21.50 രൂപയിൽ നിന്ന് 27.48 രൂപയിലേക്കാണതുയർന്നത്. റോയൽറ്റി എന്ന പ്രോത്സാഹനത്തിലൂടെ നെൽകൃഷി ഇനിയും വളർത്തുകയെന്ന ലക്ഷ്യത്തിലേക്ക് ഇതോടെ ദൂരം കുറയും.

നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന നെൽവയൽ നിലങ്ങളുടെ ഉടമകൾക്കാണ് (owners of cultivable paddy land) ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കുന്നത്. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. വിളപരിക്രമത്തിന്റെ ഭാഗമായി പയർവർഗങ്ങൾ,പച്ചക്കറികൾ,എള്ള്,നിലക്കടല തുടങ്ങിയവ നെൽവയലുകളുടെ അടിസ്ഥാന  സ്വഭാവത്തിന് വ്യതിയാനം വരുത്താത്ത വിധം ഹ്രസ്വകാല വിളകളായി കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്. തരിശായി ഇട്ടിരിക്കുന്ന നെൽവയലുകൾ ഭൂവുടമകൾ   നെൽകൃഷി ചെയ്യാൻ സ്വന്തമായോ മറ്റു കർഷകർ /ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തുകയാണെങ്കിലും റോയൽറ്റി അനുവദിക്കാവുന്നതാണ്. എന്നാൽ ഈ ഭൂമി പിന്നീട് മൂന്നുവർഷം തുടർച്ചയായി തരിശായി കിടന്നാൽ  റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയൽറ്റിക്ക് അർഹത ഉണ്ടാവുന്നതായിരിക്കും.

          റോയൽറ്റിക്കായുള്ള അപേക്ഷകൾ www.aims.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൃഷിക്കാർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴി ഓൺലൈനായോ അപേക്ഷിക്കാവുന്നതാണ്. കർഷകർ അപേക്ഷയോടൊപ്പം ഇനി പറയുന്ന രേഖകളും അപ്‌ലോഡ് ചെയ്യണം. 

 1. നടപ്പ് സാമ്പത്തിക വർഷത്തിലെ കരം അടച്ച രസീത്/ കൈവശാവകാശ സർട്ടിഫിക്കറ്റ്

 2. ആധാർ അല്ലെങ്കിൽ വോട്ടർ ഐ .ഡി കാർഡ്/ ഡ്രൈവിംഗ്   ലൈസൻസ് /  പാൻകാർഡ് മുതലായ മറ്റേതെങ്കിലും തിരിച്ചറിയൽരേഖ

3. ബാങ്കിന്റെയും ശാഖയുടെയും പേര്,  അക്കൗണ്ട് നമ്പർ,  ഐ എഫ് എസ് സി കോഡ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ   പേജ് /റദ്ദാക്കിയ ചെക്ക് ലീഫ്

 
 www.aims.kerala.gov.in എന്ന  പോർട്ടലിൽ ലഭിക്കുന്ന റോയൽറ്റിക്കുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന നെൽവയലുകളുടെ ഭൗതിക പരിശോധനയും അപ്‌ലോഡ് ചെയ്ത രേഖകളുടെ ഓൺലൈൻ പരിശോധനയും ബന്ധപ്പെട്ട അധികൃതർ നടത്തുന്നതായിരിക്കും. 

അങ്ങനെ നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതായി.. കാർഷിക മേഖലയിൽ ഇനിയും നമുക്ക് മുന്നേറാം.

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

ഊരുകളില്‍ തെളിഞ്ഞ അക്ഷര വെളിച്ചം