സുഭിക്ഷ കേരളം

 


“ഉദര നിമിത്തം ബഹുകൃത വേഷം“ ധരിച്ച് എങ്ങനെയെങ്കിലുമൊക്കെ  ജീവിതം മുന്നോട്ട് നീക്കുന്ന സാധാരണക്കാർക്ക് ഒരു നേരത്തെ ഭക്ഷണം വളരെ വിലപ്പെട്ടതാണ്. അത് കുറഞ്ഞ ചെലവിൽ അവർക്ക് നൽകാൻ കഴിയുന്നത് പുണ്യ പ്രവർത്തി തന്നെയാണ്. പ്രത്യേകിച്ചും കോവിഡ് ലോക്ഡൗൺ, പ്രളയം  തുടങ്ങിയവ കാരണം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓട്ടേറെ പേർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമായാൽ അത് അവരുടെ അധ്വാനത്തിന് കൂടുതൽ ഊർജ്ജം നൽകും. ജനങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യവും അധ്വാനിക്കാനുള്ള അവരുടെ ശേഷിയും മെച്ചപ്പെടുന്നത് നാടിന്റെ വികസനത്തെ ത്വരിതപ്പെടുത്തും. ആവശ്യക്കാർക്ക് സൗജന്യമായി ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് “സുഭിക്ഷ“.

           പതിമൂന്നാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി 2017- 18 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച വിശപ്പുരഹിത കേരളം പദ്ധതിയാണ് സുഭിക്ഷ. ഈ പദ്ധതി നടപ്പാക്കുന്നതിനായി വിവിധ ജില്ലകൾക്കായി 3.74 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.  പ്രാരംഭ ഘട്ടത്തിൽ ആലപ്പുഴ നഗരസഭയിലെ 130ഓളം കിടപ്പു രോഗികൾക്ക് വീടുകളിൽ സൗജന്യമായി ഭക്ഷണം എത്തിച്ചു.  ഇത് കൃത്യമായി നടപ്പാക്കുന്നതിന് ആലപ്പുഴ ജില്ലാ കലക്ട്റുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. ആശാ വർക്കർമാർ,  ഐ സി ഡി എസ്, പാലിയേറ്റിവ് കെയർ സെന്ററുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കി ആവശ്യമായ പരിശോധന നടത്തിയാണ് ഉച്ചഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത്. ഊണ് എത്തിക്കുന്നതിനായി സ്നേഹജാലകം എന്ന സംഘടനയുടെ സഹകരണവും ഉറപ്പാക്കി. ഈ സംഘടനയുമായി കരാറിൽ ഏർപ്പെട്ട് ഒരു ഊണിന് 25 രൂപയും മറ്റ് ചെലവുകൾക്കായി 5 രൂപയും നൽകുന്നുണ്ട്.  

സുഭിക്ഷ ഹോട്ടൽ 

രണ്ടാം ഘട്ടത്തിൽ കുറഞ്ഞ വിലയിൽ  ഭക്ഷണം വിതരണം ചെയ്യുന്നതിനായി ആലപ്പുഴ മുൻസിപ്പാലിറ്റിയുടെ കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സുഭിക്ഷ ഹോട്ടൽ ആരംഭിച്ചു. പിന്നീട് തൃശ്ശുർ ജില്ലയിലെ പെരിഞ്ഞനം, കുന്നംകുളം എന്നിവിടങ്ങളിലും ചേർത്തല മുൻസിപ്പാലിറ്റിയിലും കോട്ടയത്തും സുഭിക്ഷ ഉച്ചഭക്ഷണശാലകൾ തുടങ്ങി. ആലപ്പുഴ, തൃശ്ശുർ, കോട്ടയം ജില്ലകളിൽ അതാത് താലൂക്ക് സപ്ലൈ ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്. ഉച്ചയൂണ് പാചകം ചെയ്ത് സുഭിക്ഷയിലൂടെ വിതരണം നടത്തുന്നതിന് കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, സഹകരണ സംഘങ്ങൾ എന്നിവയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. 5 രൂപ സബ്സിഡിയും ഈ സംഘങ്ങൾക്ക് നൽകുന്നുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ സ്പെഷൽ ആയി മറ്റ് വിഭവങ്ങളും ജില്ലാ കലക്ട്റുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി ന്യായമായ നിരക്കിൽ സുഭിക്ഷ വഴി ലഭ്യമാവും.
കുടുംബശ്രീ വഴി 770 ബജറ്റ്  ഹോട്ടലുകളിലും 20 രൂപയ്ക്ക്  ഊണ് ലഭ്യമാക്കുന്നുണ്ട്...എൺപതിനായിരത്തിലധികം പേരാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. കുടുംബശ്രീ നിസ്തുലമായ സഹകരണമാണ് വാഗ്ദാനം ചെയ്തത്.

സർക്കാർ ധനസഹായത്തിനു പുറമേ പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പദ്ധതി നടത്തിപ്പിനാവശ്യമായ തുക സ്വീകരിക്കുന്നുണ്ട്. ദിവസേന 500 മുതൽ 1500 വരെ ആളുകൾക്ക് സുഭിക്ഷയുടെ കുറഞ്ഞ നിരക്കിലുള്ള ഭക്ഷണം പ്രയോജനപ്പെടുന്നുണ്ട്. കുടുംബശ്രീ യുടെ കൂടി സഹകരണത്തോടെ സുഭിക്ഷ യുടെ പ്രവർത്തനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. കേരളത്തിൽ ആരും തന്നെ പട്ടിണിയാവില്ലെന്ന് ഉറപ്പു വരുത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട്പോവുന്നത്.  ആരോഗ്യമുള്ള ജനതയുടെ നാടായി കേരളം   മാറിക്കഴിഞ്ഞു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്